Posted By ashwathi Posted On

വീണ്ടും ജീവനക്കാരുടെ അശ്രദ്ധ; യുഎഇയില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കുടുങ്ങി

യുഎഇയില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കുടുങ്ങി. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് കുട്ടി ബസില്‍ ഒറ്റപ്പെട്ടത്. ഒരാഴ്ച മുന്‍പ് 7 വയസ്സുകാരന്‍ വാഹനത്തില്‍ ശ്വാസം മുട്ടി മരിച്ചതിന് പിന്നാലെയാണ് ഷാര്‍ജയില്‍ മലയാളി ബാലിക വാഹനത്തില്‍ രണ്ടര മണിക്കൂറിലേറെ അകപ്പെട്ടത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം.
കൊല്ലം ചിന്നക്കട സ്വദേശി യാസീന്‍-ഫാത്തിമ ദമ്പതികളുടെ നാലുവയസ്സുള്ള മകളാണ് വാഹനത്തില്‍ കുടുങ്ങിയത്. ഷാര്‍ജ റോളയിലെ അല്‍ഷൊഹൈമില്‍നിന്ന് രാവിലെ 6.05നാണ് കുഞ്ഞ് സ്‌കൂള്‍ ബസില്‍ കയറിയത്. 6.35ന് സ്‌കൂളില്‍ എത്തി. എന്നാല്‍ എല്ലാ കുട്ടികളും ഇറങ്ങിയെന്ന് ഉറപ്പുവരുത്താതെ വാഹനം പൂട്ടി ഡ്രൈവറും കണ്ടക്ടറും പോയതായി രക്ഷിതാക്കള്‍ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
അര മണിക്കൂറിനു ശേഷം മുതിര്‍ന്ന കുട്ടികളെ കൊണ്ടുവരാന്‍ വാഹനം പുറപ്പെടുമ്പോഴും ബസില്‍ കുഞ്ഞ് ഉറങ്ങുന്നത് ജീവനക്കാര്‍ ശ്രദ്ധിച്ചിട്ടില്ലെന്നും ആരോപിച്ചു. വാഹനത്തില്‍ കയറിയാല്‍ ഉറങ്ങുകയോ ഛര്‍ദിക്കുകയോ ചെയ്യുന്ന കുട്ടിയായതിനാല്‍ ദിവസേന രാവിലെ 7ന് കുഞ്ഞിന്റെ വിവരം അന്വേഷിച്ച് ബസ് കണ്ടക്ടര്‍ക്കും ക്ലാസ് ടീച്ചര്‍ക്കും മെസേജ് അയക്കാറുണ്ടെന്ന് ഫാത്തിമ പറഞ്ഞു.
ഈ സന്ദേശം 7.30ന് കണ്ട കണ്ടക്ടര്‍ കുഞ്ഞ് ഉറങ്ങിപ്പോയെന്നും ക്ലാസില്‍ ആക്കിയില്ലെന്നും സെക്കന്‍ഡ് ട്രിപ്പില്‍ കുട്ടികളെ എടുത്ത് വരുമ്പോള്‍ ക്ലാസില്‍ വിടാമെന്നുമാണ് മറുപടി ലഭിച്ചതെന്നും ഫാത്തിമ പറഞ്ഞു.
കുഞ്ഞിന്റെ വിവരം അന്വേഷിച്ച് ക്ലാസ് ടീച്ചറെ വിളിച്ചപ്പോഴാണ് അവരും വിവരം അറിയുന്നത്. വീട്ടുകാര്‍ 8.10ന് സ്‌കൂളില്‍ എത്തിയിട്ടും കുട്ടിയെ എത്തിച്ചിരുന്നില്ല. രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ മോശമായാണ് പ്രതികരിച്ചതെന്നും ആരോപണമുണ്ട്. ഷാര്‍ജ പൊലീസ്, സോഷ്യല്‍ സര്‍വീസ് വകുപ്പിലെ ചൈല്‍ഡ് ആന്‍ഡ് ഫാമിലി പ്രൊട്ടക്ഷന്‍, ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരിക്കുകയാണ് രക്ഷിതാക്കള്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *