
യുഎഇയുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ റെയില്‍വേ; വീണ്ടും പൊന്‍തൂവല്‍ കൂടി
ദുബായ്: ഇന്ത്യയ്ക്ക് ഇത് നിര്‍ണായകനേട്ടം. ഇന്ത്യന്‍ റെയില്‍ കടല്‍ കടന്ന് അങ്ങ് യുഎഇയിലുമെത്തി. എത്തിഹാദ് റെയിലുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. യുഎഇയും ഇന്ത്യയും സഹകരണം ഊട്ടിഉറപ്പിക്കാന്‍ ഇരുരാജ്യങ്ങളും പുതിയ കരാറില്‍ ഒപ്പിട്ടു. ഔദ്യോഗിക പത്രക്കുറിപ്പ് പ്രകാരം, യുഎഇയും നാഷ്ണല്‍ റെയില്‍ നെറ്റ്‌വര്‍ക്കിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായി എത്തിഹാദ് റെയില്‍, ഇന്ത്യന്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കണ്‍സള്‍ട്ടന്‍സിയായ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് ലിമിറ്റഡുമായി (ആര്‍ഐറ്റിഇഎസ്) ധാരണാപത്രം ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസമാണ് എത്തിഹാദ് റെയില്‍ സിഇഒ ഷാദി മലക്കും റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ രാഹുല്‍ മിത്തലും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. പരമ്പരാഗതമായി തന്നെ വ്യാപാര- സാംസ്‌കാരിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഇരുരാജ്യങ്ങളും യുഎഇയിലെയും സമീപപ്രദേശങ്ങളിലെയും റെയില്‍വേ വികസനത്തിലും അനുബന്ധ സേവനങ്ങളിലുമാകും സഹകരിച്ച് പ്രവര്‍ത്തിക്കുക. ആഗോളതലത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമായി മുന്നോട്ട് പോകുന്ന തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന ചുവടുവെയ്പ്പാണെന്ന് രാഹുല്‍ മിത്തല്‍ വ്യക്തമാക്കി. ‘ഇന്ത്യന്‍ കമ്പനിയുമായുള്ള കരാര്‍ ഒരു പ്രധാന നാഴികകല്ലാണ്. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് ലിമിറ്റഡ് ഈ തന്ത്രപരമായ പങ്കാളിത്തം യുഎഇയിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിലും ഗതാഗതം മേഖല ശക്തിപ്പെടുത്തുന്നതിലും ഒരു പ്രധാന നാഴികക്കല്ലായി മാറും. മേഖലയുടെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രവര്‍ത്തന മികവിനും സംഭാവന നല്‍കുന്ന പുരോഗമനപരമായ നൂതനമായ പരിഹാരങ്ങള്‍ ഞങ്ങള്‍ സൃഷ്ടിക്കും’, എത്തിഹാദ് റെയില്‍ സിഇഒ ഷാദി മാലക്ക് പറഞ്ഞു. റോളിങ് സ്‌റ്റോക്ക് സപ്ലൈ, ലീസിങ്, റിപ്പയര്‍, കണ്‍സള്‍ട്ടിങ്, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ പര്യവേഷണം ചെയ്യുന്നതിനാകും രണ്ട് സ്ഥാപനങ്ങളും പ്രാധാന്യം നല്‍കുക. ചരക്ക് ഗതാഗതത്തിനും ഭാവിയിലെ യാത്രാ സേവനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതരത്തില്‍ റെയില്‍വേ മേഖലയെ വികസിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)