Posted By ashwathi Posted On

കണ്ണീരിൽ നനഞ്ഞ പ്രവാസ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എം ടി; എഴുത്തിന്റെ ‘പെരുന്തച്ചന്’ വിട

മലയാളത്തിന്റെ അതുല്യപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നൽകിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി അക്ഷരലോകത്ത് ഓർമ്മയായി നിലകൊള്ളും. പ്രവാസികളുടെ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എഴുത്തുകാരനാണ് എം ടി വാസുദേവൻ നായർ. ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയുടെ തിരക്കഥ എം ടിയുടേതാണ്. 1980 ൽ പുറത്തിറങ്ങിയ ഈ സിനിമ പുതിയ കലാത്തെ പ്രവാസികൾക്കും ഇന്നത്തെ പ്രവാസികൾക്കും ഒരുപോലെ കണ്ടിരിക്കാൻ കഴിയുന്നുണ്ട് എന്നത് എംടി എന്ന കഥാകാരന്റെ ദീർഘവീക്ഷണമാണ്. എഴുപതുകളുടെ തുടക്കത്തിലാണ് മലയാളികൾ ഗൾഫ് നാടുകളിലേക്ക് കൂട്ടത്തോടെ കുടിയേറാൻ ആരംഭിച്ചത്. കാണാപ്പൊന്നിന്റെ തീരം തേടി കള്ളലോഞ്ചുകളിലും മറ്റും കയറി ഗൾഫ് നാടുകളിൽ എത്തി, അവിടെ കഠിനധ്വാനം ചെയ്ത് പണം സമ്പാദിച്ച് കേരളത്തിൽ തിരിച്ചെത്തി സമ്പന്നരാകുന്നവരുടെ കഥ. പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾക്ക് വർത്തമാന കാലത്തും വലിയ മാറ്റങ്ങളൊന്നുമില്ല എന്നത് 44 വർഷം മുമ്പ് എഴുതിയ തിരക്കഥയെ ഇപ്പോഴും കാലിക പ്രസക്തമാക്കുന്നു. കഴിഞ്ഞ 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
  എന്നാൽ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. പിന്നാലെ കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. നാടകം, ബാലസാഹിത്യം, നോവൽ, ചെറുകഥ, തിരക്കഥ, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *