
യുഎഇ: ജീവനക്കാർക്ക് ആശ്വാസമായി ഇൻഷുറൻസ്; മൂന്നുമാസം ശമ്പളത്തിന്റെ …
യുഎഇയിൽ ജീവനക്കാർക്ക് ആശ്വാസമായി ഇൻഷുറൻസ്. തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതി പ്രകാരം 2024ൽ 10,500 പേർക്ക് ആനുകൂല്യം ലഭിച്ചു. തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി പ്രകാരം ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60% തുക നഷ്ടപരിഹാരമായി 3 മാസത്തേക്ക് നൽകുന്നതാണ്. വരുമാനം നിലയ്ക്കുന്ന വേളയിൽ ഇൻഷുറൻസ് ആനുകൂല്യത്തിലൂടെ ദൈനംദിന ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നതിനൊപ്പം മറ്റൊരു ജോലി കണ്ടെത്താനുള്ള സാവകാശവും ലഭിക്കുമെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. 90 ലക്ഷത്തോളം പേർ ഇതുവരെ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വമെടുത്തെന്ന് മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കെല്ലാം ഇൻഷുറൻസ് നിർബന്ധമാണെന്നും പദ്ധതിയിൽ ചേരാത്തവരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. 3 മാസത്തിൽ കൂടുതൽ പ്രീമിയം അടയ്ക്കാതിരുന്നവർക്ക് 200 ദിർഹം അധിക പിഴയുണ്ടാകും. ഇൻഷുറൻസ് എടുത്ത് യഥാസമയം പുതുക്കാത്ത മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് കഴിഞ്ഞ വർഷം പിഴ ചുമത്തിയിരുന്നു.
പ്രീമിയം 5 അല്ലെങ്കിൽ 10
പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ കുറവ് ആണെങ്കിൽ മാസത്തിൽ 5 ദിർഹവും കൂടുതൽ ആണെങ്കിൽ 10 ദിർഹമാണ് ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്. ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ അല്ലെങ്കിൽ 3, 6, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം.
ശമ്പളത്തിന്റെ 60%
ഒരു ജീവനക്കാരന് ജോലി നഷ്ടപ്പെട്ടാൽ അടിസ്ഥാന ശമ്പളത്തിന്റെ 60% തുക നഷ്ടപരിഹാരമായി 3 മാസത്തേക്കു ലഭിക്കും. ആദ്യ പദ്ധതിയിൽ ചേർന്നവർക്ക് മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയുമാണ് ലഭിക്കുക.
അപേക്ഷ എവിടെ നൽകണം
ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടലിൽ www.iloe.ae വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷ സമർപ്പിക്കാം.
Comments (0)