
യുഎഇ: ഇഷ്ടം വീഡിയോ പിടുത്തം, ജോലി സാധനങ്ങൾ വണ്ടിയിൽ വലിച്ചുകൊണ്ടുപോവുക; മലയാളി യുവാവ് അവസാനമെത്തിയത്…
തലശേരിക്കാരനായ 24കാരൻ മുഹമ്മദ് സിനാന് വീഡിയോകൾ നിർമിക്കാൻ ഇഷ്ടമാണ്. എന്നാൽ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സുഹൃത്ത് വീഡിയോഗ്രാഫറും എഡിറ്ററുമായിരുന്നു. കൂട്ടുകാരൻ ചെയ്യുന്നതെല്ലാം കണ്ടുപഠിച്ചും യൂട്യൂബിൽ നോക്കിയുമെല്ലാമാണ് സിനാൻ വീഡിയോകൾ എടുക്കാൻ ആരംഭിച്ചത്. തനിക്ക് ചുറ്റുമുള്ള കാഴ്ചകളെയായിരുന്നു സിനാൻ തന്റെ ക്യാമറകണ്ണുകളിൽ ഒപ്പിയിരുന്നത്. നാട്ടിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ഒരു മാസത്തോളം ജോലി ചെയ്തു. തുടർന്ന് ജീവിതത്തിൽ ഏത് കഠിനമായ സാഹചര്യത്തെയും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്താൻ ഇടയായ ഇന്ത്യയിലെ പ്രശസ്തമായ ട്രക്കിങ് റൂട്ട് ആയ ഹംട്ട പാസിൽ പോയി. അവിടെ നിന്നും തിരിച്ചെത്തിയ ശേഷം സിനാൻ ദുബായിലേക്ക് തിരിച്ചു. ആദ്യം പോയത് പിതാവിന്റെ അടുത്തേക്കായിരുന്നു. ഒരു കഫ്റ്റീരിയയിൽ ചൂടിലും പുകയിലും വിയർത്ത് പണിയെടുക്കുന്ന പിതാവിനെ കണ്ടതോടെ എങ്ങനെയെങ്കിലും പിതാവിനെ സഹായിക്കണമെന്നായി ചിന്ത. ആദ്യം കിട്ടിയത് സാധനങ്ങൾ വണ്ടിയിൽ വലിച്ചുകൊണ്ടുപോകുന്ന ഒരു ജോലിയായിരുന്നു. 400 ദിർഹമായിരുന്നു ശമ്പളം. അവിടെ ആറ് മാസത്തോളം ജോലി ചെയ്തു. ആയിടയ്ക്ക് ദുബായ് നഗരത്തെ കുറിച്ചുള്ള വീഡിയോകൾ സിനാൻ ചെയ്യുന്നുണ്ടായിരുന്നു. അതായിരുന്നു ഒരു വഴിത്തിരിവ്. സിനാന്റെ വീഡിയോകൾ കണ്ട മുഹമ്മദ്, അജ്മൽ എന്ന രണ്ടുപേർ അവനെ വിളിച്ചു. തുടർന്ന് അവർ ഒരുമിച്ച് മീഡിയ കമ്പനി ആരംഭിച്ചു. 2022 ഫിഫ ലോക കപ്പിൽ മെസ്സിയുടെ ഗോളുകളിലുള്ള ആരാധകരുടെ ആവേശം പകർത്തി എഡിറ്റ് ചെയ്ത് വീഡിയോ ഇറക്കി. അതോടെ സിനാന്റെ ജീവിതം മാറുകയായിരുന്നു. വീഡിയോ കണ്ട് ഖാലിദ് അൽ അമേറിയുടെ അസിസ്റ്റന്റ് സിനാനെ വിളിച്ചു. വീഡിയോ അവരുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വീഡിയോ വൈറലാവുകയും ഖാലിദ് വീഡിയോ കാണുകയുമുണ്ടായി. തുടർന്ന് ഖാലിദിന്റെ ടീമിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുകയായിരുന്നു. ഇന്ന് ദുബായിലെ പ്രശസ്ത ഇൻഫ്ലുവൻസർ ആയ ഖാലിദ് അൽ അമേറിയോടൊപ്പം കണ്ടന്റ് ക്രിയേറ്ററായാണ് സിനാൻ ജോലി ചെയ്യുന്നത്. ഖാലിദിനൊപ്പം ജോലി ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഒരു കുടുംബം പോലെയാണ് കഴിയുന്നതെന്നും സിനാൻ സന്തോഷത്തോടെ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Comments (0)