
സർക്കാർ ജീവനക്കാർക്ക് പുതിയ വേനൽക്കാല തൊഴിൽ നയം പ്രഖ്യാപിച്ച് അജ്മാൻ
അജ്മാൻ ∙ അജ്മാൻ സർക്കാർ ജീവനക്കാർക്ക് പുതിയ വേനൽക്കാല തൊഴിൽ നയം പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 22 വരെ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ അനുസരിച്ച് വെള്ളിയാഴ്ചകളിൽ ജീവനക്കാർക്ക് റിമോട്ടായി ജോലി ചെയ്യാനും ആഴ്ചയിലെ പ്രവൃത്തി സമയം കുറയ്ക്കാനും അനുവദിച്ചു. എല്ലാ പൊതുമേഖലാ ജീവനക്കാർക്കും വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം. തിങ്കൾ മുതൽ വ്യാഴം വരെ ദിവസേന ഒരു മണിക്കൂർ പ്രവൃത്തി സമയം കുറയ്ക്കും. ഇതനുസരിച്ച് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും ഈ ദിവസങ്ങളിലെ ഓഫിസ് സമയം. അവശ്യ പൊതുസേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ സർക്കാർ സ്ഥാപനങ്ങളോട് ആവശ്യമായ ആഭ്യന്തര ക്രമീകരണങ്ങൾ നടപ്പിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വേനൽക്കാലത്തെ കഠിനമായ ചൂട് പരിഗണിച്ച് ഈ നയം വേനൽ മുഴുവൻ പ്രാബല്യത്തിൽ തുടരും. ഭാവിയിൽ സമാനമായ പദ്ധതികളുടെ ദീർഘകാല സാധ്യതകൾ വിലയിരുത്തുന്നതിനായി കൂടുതൽ പഠനങ്ങൾ നടത്താനും സാധ്യതയുണ്ട്. സർക്കാർ ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ പുതിയ സംരംഭത്തിന് കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നേതൃത്വത്തിലുള്ള അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. അജ്മാൻ സർക്കാർ ജീവനക്കാർക്ക് വഴക്കമുള്ളതും ഉൽപാദനക്ഷമവും ജനകേന്ദ്രീകൃതവുമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്ഖ് അമ്മാർ പറഞ്ഞു.
ഈ തീരുമാനം ആരോഗ്യകരമായ ജോലി-ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും ഇത് യുഎഇയുടെ ‘കമ്യൂണിറ്റി വർഷം’ ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)