മാഹി: ദിവസങ്ങള്‍ക്ക് മുന്‍പ് പൂട്ടിപ്പോയ വീടൊന്ന് കാണാന്‍ ശശിയേട്ടന് മോഹം. ഒട്ടുംതാമസിപ്പിച്ചില്ല, പുലര്‍ച്ചെ അഞ്ചരയ്ക്ക് തന്നെ മാഹി സ്വദേശിയായ കെ.ഒ. ശശിപ്രകാശ് മൊബൈല്‍ ഫോണിലെ ആപ്പ് തുറന്നുനോക്കി. എന്നാല്‍, വീട്ടുപരിസരമെല്ലാം കൃത്യമായി പരിശോധിച്ച ശശിയ്ക്ക് പെട്ടെന്നൊരു ആളനക്കം ശ്രദ്ധയില്‍പ്പെട്ടു. മാഹി റെയിൽവേ സ്റ്റേഷനിലെ റോഡിലാണ് വീട് സ്ഥിതിചെയ്യുന്നത്. വീട്ടിന്റെ മുന്നിലെ വാതിൽ തകർത്ത് ഒരാൾ വീടിനുള്ളിലേക്ക് കയറുന്നതുകണ്ട് ശശി പെട്ടെന്ന് ഞെട്ടി. ശശിയേട്ടന് മറ്റൊന്നും ആലോചിച്ചില്ല. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ സരോഷ് കണ്ടോത്തിനെ ഫോണിൽ വിളിച്ചുണർത്തി കാര്യം പറഞ്ഞു. അദ്ദേഹം അയൽവാസികളെ വിളിച്ച് കാര്യം പറയുമ്പോഴേക്കും ശശി മാഹി പോലീസിലും വിവരമറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek മിനുട്ടുകൾക്കുള്ളിൽ മാഹി എസ്ഐ കെ.സി.അജയകുമാർ സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ വീടുവളഞ്ഞിരുന്നു. പോലീസ് ഉള്ളിൽ കയറി പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. എന്നാൽ, വിശദമായ പരിശോധനയിൽ കട്ടിലിനടിയിൽനിന്ന് ആളെ കൈയോടെ പിടിച്ചു. കർണാടകയിലും കേരളത്തിലുമായി നിരവധി മോഷണക്കേസുകളിൽ പിടിയിലായി ശിക്ഷയനുഭവിച്ചിറങ്ങിയ ചിക്കമഗളൂരുവിലെ അനിൽകുമാർ (39) ആയിരുന്ന മോഷ്ടാവ്. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ മാഹി കോടതി റിമാൻഡ് ചെയ്തു. അബുദാബിയിൽ റിഗ്ഗിലെ ജോലിക്കാരനായ ശശി മകൾ സഹനയ്ക്കും കുടുംബത്തിനുമൊപ്പം ചേരാനാണ് ഭാര്യ എൻ.സി.പ്രീതിക്കൊപ്പം ന്യൂസീലൻഡിലെത്തിയത്. മറ്റൊരു മകൾ ടിഷ അമേരിക്കയിലാണ്.