
യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് വിമാനയാത്ര നീളും; ടിക്കറ്റ് നിരക്കേറും
ന്യൂഡൽഹി ∙ പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിൽനിന്ന് യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാദൈർഘ്യം കൂടുമെന്ന് എയർ ഇന്ത്യ. യൂറോപ്പ്, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾക്കും ഇതു ബാധകമാകും. ഇറാൻ, ഇറാഖ്, ഇസ്രയേൽ എന്നിവയ്ക്കു പുറമേ പേർഷ്യൻ ഗൾഫ് വ്യോമമേഖലയുടെ ചില ഭാഗങ്ങളും മുൻകരുതലിന്റെ ഭാഗമായി എയർ ഇന്ത്യ ഉപയോഗിക്കില്ല.പകരം ബദൽ വഴികൾ തേടും. ഇക്കാരണത്താലാണു യാത്ര നീളുന്നത്. ഇന്ധനച്ചെലവു കൂടുമെന്നതിനാൽ യാത്രക്കൂലിയും വർധിച്ചേക്കും. സംഘർഷവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉപദേഷ്ടാക്കളുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും സ്ഥിതി വീണ്ടും മോശമായാൽ കൂടുതൽ മുൻകരുതലെടുക്കുമെന്നും കമ്പനി അറിയിച്ചു. പശ്ചിമേഷ്യയിലെ വ്യോമഗതാഗത നിയന്ത്രണം മൂലം ഇന്നലെ ഡൽഹി–ഫ്രാങ്ക്ഫർട്ട്, ഡൽഹി– സൂറിക് സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.
പൈലറ്റുമാരുടെ ജോലി സമയത്തിന്റെ പരിധി കടക്കുമെന്നതിനാലാണിത്. ബർമിങ്ങാമിൽ നിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ഇന്നലെ സൗദിയിലെ റിയാദിൽ അടിയന്തരമായി ഇറക്കി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. യാത്രക്കാർക്ക് പകരം വിമാനസൗകര്യം ഒരുക്കി.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)