
Dubai Police smart app; യുഎഇ; പിതാവിൻ്റെ ക്രൂരമർദനം: 10 വയസ്സുകാരൻ സ്മാർട്ട് ആപ്പിലൂടെ പരാതി നൽകി, നടപടി എടുത്ത് അധികൃതർ
Dubai Police smart app; ദുബായ് പൊലീസിൻ്റെ സ്മാർട്ട് ആപ്പ് വഴി പിതാവിനെതിരെ പരാതി നൽകി പത്തുവയസുകാരൻ. പിതാവിൽ നിന്നുള്ള ക്രൂര മർദ്ദനത്തിൽ നിന്ന് രക്ഷ നേടാനാണ് 10 വയസുകാരൻ പരാതി നൽകിയത്. എ എ എന്ന് അറിയപ്പെടുന്ന കുട്ടിയുടെ പരാതിയെത്തുടർന്ന് ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഉടനടി നടപടിയെടുക്കുകയായിരുന്നു. തന്റെ ഇളയ സഹോദരങ്ങളെ അപേക്ഷിച്ച് പിതാവ് തന്നെ നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന് കുട്ടി പറഞ്ഞു. മർദനമേറ്റ പാടുകൾ ശരീരത്തിൽ ഒളിപ്പിക്കാൻ കുട്ടി ശ്രമിച്ചിരുന്നെങ്കിലും, സ്കൂളിലെ പ്രകടനം മോശമായതോടെ അധികൃതർക്ക് സംശയമായി. സ്കൂളിലെ സോഷ്യൽ വർക്കർ കുട്ടിയുടെ ശരീരത്തിലെ ചതവുകളും മാനസിക വിഷമങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദുബായ് പൊലീസുമായി ബന്ധപ്പെട്ടത്.പേടി കാരണം കുട്ടി തുടക്കത്തിൽ സംസാരിക്കാൻ കൂട്ടാക്കിയില്ല. സ്കൂളിലെ സോഷ്യൽ വർക്കർ കുട്ടിയുമായി വിശ്വാസം സ്ഥാപിച്ച് സ്മാർട്ട് ആപ്പ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചയുടൻ തങ്ങൾക്ക് ഉടൻ ഇടപെടാൻ സാധിച്ചെന്നും അധികൃതർ വ്യക്തമാക്കി. പൊലീസ് പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ മകനെ മർദിച്ചതായി സമ്മതിച്ചു. എന്നാൽ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, താൻ വളർന്നുവന്ന അതേ ശിക്ഷണ രീതിയാണ് മകനോടും പ്രയോഗിച്ചതെന്നും പിതാവ് വിശദീകരിച്ചു. കഠിനമായ ശിക്ഷണം മകനെ ശക്തനാക്കുമെന്ന് അദ്ദേഹം കരുതി. എന്നാൽ അത് അവനിൽ മാനസികാഘാതവും സാമൂഹികമായി ഒതുങ്ങിക്കൂടാനുള്ള പ്രവണതയുമാണ് ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള പെരുമാറ്റം നിയമപ്രകാരം ശിക്ഷാർഹമാണെന്നും അദ്ദേഹത്തെ അറിയിച്ചു. കുട്ടിയുടെ പിതാവ് തന്റെ ശിക്ഷണരീതി മാറ്റാമെന്ന് പോലീസിന് ഉറപ്പ് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കൂടാതെ, കുട്ടിയുടെ ക്ഷേമം ഉറപ്പാക്കാൻ മാനസികവും സാമൂഹികവുമായ പിന്തുണയും തുടർനടപടികളും ഉണ്ടാകും. യുഎഇയുടെ ശിശു സംരക്ഷണ നിയമപ്രകാരം കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ദുബായ് പോലീസ് സ്മാർട്ട് ആപ്പ്, വെബ്സൈറ്റിലൂടെയോ, 901 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ അൽ ത്വറിലുള്ള ദുബായ് പൊലീസ് ആസ്ഥാനത്തെ ചൈൽഡ് ഓയാസിസ് സന്ദർശിച്ചോ രഹസ്യമായി വിവരങ്ങൾ അറിയിക്കാം.
Comments (0)